Sunday, October 2, 2022

ചേർത്തുപിടിക്കാം

ഉത്സുകരായ്ക്കഴിഞ്ഞിടുന്നേരവും

മതിവരാതെന്റെ മക്കൾ കണ്ടിടേണം

ഒട്ടിയ വയർ പൊത്തിപ്പിടിച്ചുകൊ-

ണ്ടൊട്ടു കൊറ്റിനായ്ക്കേഴും കിടാങ്ങളെ!


ദൈന്യത നിഴലിച്ചിടുമാമുഖ-

ത്തുള്ളതാഴക്കടലിന്റെ നീലിമ!

കുണ്ടിലാണ്ട മിഴികളിൽ ഘോരമായ്

പെയ്തൊഴുകുന്ന കണ്ണീർപ്പളുങ്കുകൾ!


എത്ര പാഴാക്കിമാറ്റുന്നു ഭോജ്യം നാം,

എത്ര ധൂർത്തടിക്കുന്നു ധനം സദാ.

തെല്ലൊരാശ്വാസമേകിടാ,മോർക്കുകി-

ലില്ലവർക്കാരുമാശ്രയമോർക്കണം.


അന്നദാനം മഹാദാനമെന്നൊരു

ചൊല്ലിനർത്ഥം ഗ്രഹിക്ക നാമേവരും.

വസ്ത്രമേകണം നാണം മറച്ചിടാ-

നന്തിയിൽ തല ചായ്ക്കാനിടങ്ങളും!


ഭാവി ഭദ്രമാക്കീടുവാനേകണം വിദ്യ,

നാളത്തെ വാഗ്ദാനമാണവർ!

സ്നേഹവും സാന്ത്വനവും കൊടുത്തിടാം,

കൈകളന്യോന്യം ചേർത്തുപിടിച്ചിടാം.

Saturday, September 24, 2022

മനസ്സിലെ പോന്നോണം

ചിങ്ങത്തിലത്തം പിറന്നിടുന്നേരമീ-

മാമലനാടിൻ മനം തുടിപ്പൂ.

കണ്ണുതുറക്കും മലരുകളൊക്കെയും

അറിയാതെയാടിത്തിമർത്തിടുന്നു.

തൂമയെഴുന്ന മന്ദാരവും ചെത്തിയും

തുമ്പയും തുളസിയും മുക്കുറ്റിയും

മുറ്റത്തെ പൂക്കളും വേലിയരിപ്പൂവും

പൂപ്പൊലിപ്പാട്ടിലുണർന്നിടുന്നു.

തിരുവോണനാളിൽ മുത്തുക്കുടയുമായ്

മാവേലിത്തമ്പ്രാന്റെ വരവായല്ലോ!

തൂശനിലയിൽ സദ്യയുണ്ണാം, പിന്നെ

ഓണക്കളിയിൽ മതിമയങ്ങാം!

കാലമേറ്റം മാറി വന്നിടാമെങ്കിലു-

മാചാരമൊട്ടും വെടിഞ്ഞിടാതെ

ഉത്സവകാലങ്ങളാഘോഷമാക്കിടാ-

മുത്സുകരായ് നമുക്കൊത്തുചേരാം!

പേരില്ലാത്ത വരികൾ

 വീർപ്പുമുട്ടുന്ന ചിന്തകൾ

മനസ്സിന്റെ ഉള്ളറകളിൽ തട്ടി

തൂലികത്തുമ്പിലൂടെ

ഊർന്നിറങ്ങുമ്പോൾ

ചുവപ്പും പച്ചയും കറുപ്പും

വെളുപ്പുമൊക്കെ പരന്നൊഴുകുന്നു!


കീറിമുറിച്ചെടുത്ത വാക്കുകൾ

തൊണ്ടയിൽ കിടന്നു ശ്വാസം മുട്ടുമ്പോൾ

അല്പപ്രാണനായി വെള്ളക്കടലാസിലേക്ക്

പെറ്റുവീഴുന്നുണ്ടാവാം.


വിമ്മിഷ്ടത്തോടെ

മിഴിയെ പുണർന്നുകിടന്ന കണങ്ങൾ

അല്പമാശ്വാസത്തിനായി

വരികളായി പെയ്തിറങ്ങുന്നുണ്ടാവാം.


അങ്ങനെ, ഒറ്റപ്പെട്ടവരുടെ വേദനകൾ

പല രൂപങ്ങളായി പുസ്തകത്താളിൽ

അവസ്ഥാന്തരം പ്രാപിക്കുമ്പോൾ

ചിലരതിനെ ഹൃദയത്തിലേറ്റുന്നു..

മറ്റു ചിലരതിനെ ചവറ്റുകുട്ടയിലേക്ക്

വലിച്ചെറിയുന്നു..!


പേരില്ലാത്ത വരികളിലൂടെ

ഇമകളോടിക്കുമ്പോൾ,

ചില മനസ്സിലെങ്കിലും തെളിയുന്നുണ്ടാവാം

നൊമ്പരചിന്തുകൾ..!

Thursday, August 25, 2022

ലളിതഗാനം


ശ്രീരാഗമായ് നീ ഒഴുകിവരൂ, എന്റെ

ശ്രീരേഖയായ് നീ തെളിഞ്ഞിരിക്കൂ.

സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി

ശ്രീലകത്തഴകായ് ചേർന്നിരിക്കൂ.

                      (ശ്രീരാഗമായ്.....)


വെണ്ണിലാപ്പൊയ്കയിൽ താരകകന്യകൾ

ആറാട്ടിനായിന്നുമെത്തിയല്ലോ!

മുരളിയുമായിളംകാറ്റുവന്നെൻകാതി-

ലൊരു ഗാനപല്ലവി പാടിയല്ലോ!

                      (ശ്രീരാഗമായ്.....)


ഇശലിന്റെ നിറവാർന്ന സ്നേഹസംഗീതമായ് 

ഹൃദയസരസ്സിലേക്കൊഴുകി വരൂ....

ചുംബിച്ചുണർത്തിയ ചെമ്പനീർപ്പൂപോലെ

അരികിലിങ്ങെപ്പൊഴും ചേർന്നുനില്ക്കൂ!

                      (ശ്രീരാഗമായ്.....)



Thursday, August 18, 2022

ഓടി വാ കണ്ണാ


എത്രയായ് കാത്തിരിക്കുന്നു ഞാൻ കണ്ണാ

അത്രമേലിഷ്ടമല്ലേ നിന്നെയിന്നും!

വ്യർത്ഥമാക്കല്ലേ നീയെന്നിലെ മോഹങ്ങൾ

നഷ്ടമെന്തൊരീ വേളയരികിലെത്താൻ?


ഇന്നു ജന്മാഷ്ടമി നിൻ തിരുനാളല്ലയോ

ഞാനുമെൻ തോഴിമാരും കാത്തിരിപ്പല്ലേ!

നറുനെയ്യും വെണ്ണയുമുണ്ടിടേണ്ടേ, കണ്ണാ,

പൊന്നുണ്ണിക്കണ്ണാ നീ ഓടി വായോ..


നിൻ പാദസ്പർശനമേറെകൊതിച്ചിന്നും

വൃന്ദാവനമൊരുക്കി,യൂഞ്ഞാൽ കെട്ടി

വാത്സല്യദുഗ്ദം ചുരത്തിടാനമ്മമാർ

വിസ്മയക്കാഴ്ചയുമൊരുക്കിനില്ലൂ.







Wednesday, August 10, 2022

ശാന്തി തേടി

ഇനിയെത്ര ദൂരമിങ്ങേകയായ് താണ്ടണം

ശാന്തമായ് മറുകരയിലെത്തിടാനായ്?

കടലുപ്പിൻ നീറ്റലാൽ മായ്ക്കണ,മുള്ളിലെ-

യെരിയുമീനൊമ്പരക്കൂമ്പാരങ്ങൾ!


ജലരേഖയായ് മറഞ്ഞീടുന്നു നിത്യവും

പുറമേ ചിരിക്കും മുഖങ്ങളെല്ലാം.

നെഞ്ചകത്തുറയുന്ന വികൃതമാം ചിന്തകൾ

മൂടുവാൻ മാത്രമിപ്പുഞ്ചിരിപ്പൂ!


ഈ മച്ചകത്തിൻ ചുമരുകൾക്കുള്ളിലീ-

നിറയുന്ന മൗനമുടയും മുമ്പേ,

നെഞ്ചകം പൊട്ടുന്ന സങ്കടച്ചീളുകൾ

മറവിതൻ പാത്രത്തിൽ മൂടിവെക്കാം.


പ്രത്യാശയായ് വരും പുലരികളൊക്കെയു-

മൊരു മലർവാടിയായ് പൂത്തു നിൽക്കേ

കാർമേഘമില്ലാദിനങ്ങൾക്കുമാത്രമായ്

പ്രാണനെയെങ്ങനെ കാത്തുവെക്കും..!


നിശ്വാസവേഗത്തെ വെല്ലുന്ന മട്ടിലായ്

താളം പിഴയ്ക്കുന്നു ചിന്തയെല്ലാം.

ചിത്തത്തെ ശാന്തമാക്കീടുവാനാ,യിനി

ബുദ്ധന്റെ വഴിയേ ഗമിച്ചിടാവൂ!.....

Tuesday, August 9, 2022

കൂട്ട്

കോതിയൊതുക്കിയ അക്ഷരങ്ങൾ

സ്വപ്നത്തിൽ വന്നെന്നോട് ചോദിച്ചു:

നാളത്തെ പുലരിയെങ്കിലും

സമാധാനത്തോടെയാവുമോ?

മറവിത്താളിൽ ഒന്നുമറിയാതെ

ഉറങ്ങുകയാണ് ചില അക്ഷരങ്ങൾ.

അശാന്തിയുടെ നിഴലുകൾ

മുറിവിടങ്ങളിലേക്ക്

വെളിച്ചം പടർത്തുമ്പോൾ,

അന്ധകാരത്തിലേക്കൂർന്നു പോകുന്ന

മനസ്സുമാത്രം എന്നും കൂട്ട്..

Saturday, July 2, 2022

ഗാനം : വന്നൊന്നു കാണാൻ

 വന്നൊന്നു കാണുവാൻ മോഹം, കൃഷ്ണാ.... 

കനിവേകൂ നിന്നടുത്തെത്താൻ.

എത്രയോ നാളായ് കൊതിച്ചിരിപ്പൂ ഞാൻ

നിൻപദപങ്കജം കൈവണങ്ങാൻ.

               (വന്നൊന്നു കാണുവാൻ.....)


മനസ്സിലെ മോഹങ്ങൾ തുളസീദളങ്ങളായ്

കോർത്തിതാ ഭക്ത ഞാൻ മുന്നിലെത്തി.

കണ്ണീരിനാലെ നിൻ പാദം കഴുകാനായ്

ഉള്ളം തുടിയ്ക്കുകയല്ലോ!... എന്നും

ഉള്ളം തുടിയ്ക്കുകയല്ലോ!...

               (വന്നൊന്നു കാണുവാൻ.....)

 

തിരുനാമമന്ത്രങ്ങൾ ചൊല്ലി ഞാൻ നിൽക്കാം

ഭക്തിതൻ പാൽപ്പായസം നേദിക്കാം.

ഈ മണ്ണിലെൻ ജന്മം സഫലമായ്ത്തീരണം

ആ ദിവ്യരൂപം തൊഴുതീടട്ടെ, കണ്ണാ...

ആ ദിവ്യരൂപം തൊഴുതീടട്ടെ

               (വന്നൊന്നു കാണുവാൻ.....)

Saturday, June 18, 2022

വെയിൽവഴിയിലൊരു സഞ്ചാരി

 വെയിൽവഴിയിലൊരു സഞ്ചാരി.

---------


വെന്ത വിരലുകൊണ്ടെഴുതുന്ന വരികളിൽ

പൊള്ളും മനസ്സിന്റെ വിളറിയ ചിന്തകൾ 

ചുടുനിണമൊഴുകുമെന്നോർമ്മകളിലിന്നും

മറുമൊഴിയാലേ വിതുമ്പുന്നു ചുണ്ടുകൾ.


ഏകാന്തവീഥിയിൽ പൊഴിയുന്നിതാ, ചിരം

ഏറെയുണങ്ങിയ പത്രങ്ങളിപ്പൊഴും.

മിഴികളിൽ വേനലിൻചൂടൊന്നുമാത്രമായ്

ഇരുളുന്ന പാതകൾ ദുരിതമായ്ത്തീരുന്നു.


പാതയിലാരോ വിതറിയ കനലുകൾ

പാദങ്ങൾ തിന്നു വിശപ്പടക്കീടവേ

മുന്നോട്ടു പോകുവാനാവാതെ ദേഹിയും,

ഇലകളില്ലാമരം പുൽകിയിരിക്കുന്നു.


നാളെയെൻ സൂര്യനിവിടെയുദിയ്ക്കുകിൽ 

ഈ മരച്ചില്ലകൾ തളിരണിഞ്ഞീടുമോ?

തെന്നലേറ്റൊന്നുറങ്ങീടുവാനാകുമോ

പുലരൊളിക്കാഴ്ച്ചകൾ കാണുവാനാകുമോ?



Saturday, June 11, 2022

ചേച്ചിയമ്മ


രണ്ടിളം പൈതൽ വരുന്നതുണ്ടേ,

കാണുവാനെന്തൊരു ചന്തമെന്നോ!

കുളി കഴിഞ്ഞീറനുടുത്തു, തമ്മി-

ലോരോ കഥകൾ പറകയാവാം.


തട്ടിത്തടഞ്ഞു വീഴാതിരിക്കാൻ

കുഞ്ഞനുജന്റെ കരം പിടിച്ചും

അമ്മയെപ്പോലെ കരുതിയും നീങ്ങുമ-

ച്ചിത്ര,മാബാല്യസ്മൃതിയിലായ് ഞാൻ!


വേഗം നടക്കെന്റെ കുഞ്ഞുവാവേ...

എന്തു തിടുക്കമച്ചേച്ചിയ്ക്കെന്നോ!

കുഞ്ഞുപാദങ്ങൾ വലിച്ചുവെയ്ക്കേ

പുഞ്ചിരി തൂകുന്നു കുഞ്ഞനുജൻ!

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...