Thursday, May 20, 2021

പുലരി

മധുരമായ് പാടിയുണർത്തുന്ന പൂങ്കുയിൽ

മാനസവാതിലിൽ മുട്ടിയപ്പോൾ 

അരുണാംശുവന്നു തലോടിയെൻ മിഴികളിൽ പൊൻവെളിച്ചം പകർന്നുതന്നു.


വെൺചേലചുറ്റിക്കുണുങ്ങിക്കൊണ്ടവൾ 

മണവാട്ടിയെപ്പോലൊരുങ്ങിവന്നു.

മധുരമായെന്റെ കിനാക്കളിൽ ചാർത്തുവാൻ

വർണ്ണങ്ങൾ ചാലിച്ചടുത്തുനിന്നു.


മിഴികളിൽ മിഴിവേകാൻ പൊൻപ്രഭയായ് 

കരളിനു കുളിരേകാൻ തെളിമയുമായ്

മണ്ണിന്റെ മാറിലെ മധുരം നുകർന്നീടാൻ

മധുരസ്വപ്‌നങ്ങളായ് അരികിൽ നിൽപ്പൂ!

തളിരിടും ഓർമ്മകൾ

നൊമ്പരം വന്നെന്നെയെത്രമേൽ പുല്കിലും

വാകമരച്ചോട്ടിലൊരുവേളയെത്തവേ

മഴനൂലായോർമ്മകളുമ്മവെക്കും, ഇട-

നെഞ്ചിൽ തുടിക്കുമിതളുകളായ് ദ്രുതം!


ചുട്ടുപൊള്ളുന്നൊരെന്നുള്ളം തലോടാനായ്

പൂമഴ പെയ്തുകൊണ്ടെത്തിയ തെന്നലിൻ

താളത്തിലിത്തിരിനേരം മയങ്ങവേ

വിസ്മയമായെൻ കലാലയ നാളുകൾ.


എത്രമേൽ സുന്ദരമാദാവണിപ്പൂക്കൾ,

ചൂളമിട്ടെത്തുമത്തെന്നലും മോഹനം

പ്രണയാർദ്രചിന്തകൾ പൂത്തുതളിർക്കവേ

മലർവാകപെയ്യും കുളുർമ്മയായെന്മനം!





Tuesday, May 18, 2021

ഒരുമയിലെ പെരുമ

നല്ലതു ചൊല്ലണം നന്മ നിറയണം

കാരുണ്യവൃത്തികൾ ചെയ്തിടേണം 

കണ്ടതും കേട്ടതും ചൊല്ലാതിരിക്കണം

കല്മഷം താനേയൊഴിഞ്ഞുപോണം!

കെട്ടവർ കൂട്ടിനായ് വന്നീടുന്നേരത്ത്

കൊട്ടിയകറ്റണം നിഷ്ടൂരരായ് .

പൊട്ടിത്തെറികളുണ്ടാവില്ല, മാത്രമോ

ശിഷ്ടകാലം സ്വൈരപൂർണ്ണമാകും!


എത്രനാളുണ്ടാകുമൂഴിയിൽ നാമെന്നു

തിട്ടമല്ലാത്തൊരു കാലഘട്ടം,

വിട്ടുപോം നാമെല്ലാമൊരുനാളിലതു സത്യ-

മതുവരെയൊന്നിച്ചു കൂട്ടുകൂടാം!


കൂട്ടിവെച്ചീടുന്ന സ്വത്തുക്കളൊന്നുമേ

കൂട്ടായ് വരില്ല നാം പോയീടുമ്പോൾ

ഇന്നു നാം ചെയ്യുന്ന സത്കർമ്മമതുമാത്രം

ഓർമ്മയായ് നാളെയീ ഭൂവിലുണ്ടാം!


വ്യാധികളായ് വരും ശത്രുക്കളകലുവാ-

നൈക്യത്തിൻ പ്രണവമുരുക്കഴിയ്ക്കാം

അകലെയെങ്കിലും മനസ്സുകൊണ്ടാപത്തു -

കാലത്തെയൊന്നായ് നമുക്ക് നേർക്കാം 


Friday, April 23, 2021

അഭയം തരൂ

 അഭയം തരൂ കണ്ണാ..

*****************


അഗതിയായ് കണ്ണാ, വരവായി ഞാൻ

ഗുരുവായൂരമ്പലനടയിൽ!

ഇനിയുള്ളകാലം നിൻ നടയിലെങ്ങാനും

തരണേയെനിയ്ക്കൊരിടം!

            (അഗതിയായ്......)

ദുഃഖങ്ങളെല്ലാം കർപ്പൂരധൂമമായ്

സത്‌ക്കർമ്മം പൂജാപുഷ്പങ്ങളായ്

തിരുനാമങ്ങളാൽ തിരുമുന്നിലർപ്പിക്കാം

ദീപാരാധന തൊഴുതുനില്ക്കാം!

             (അഗതിയായ്......)

ഇനിയുള്ളകാലമതെന്തെന്നറിയില്ല

ഇനിയെന്നുമാശ്രയം നീ മാത്രമായ്!

ആശകളൊക്കെയും സഫലമായിടാനായ്

കണ്ണാ, കനിയേണമെന്നുമെന്നും!

              (അഗതിയായ്......)

നോവിക്കാനാവുമോ

 നോവിക്കാനാവുമോ?

***********************

നീറും മിഴികളിൽ പേമാരിപെയ്യുന്ന 

സുഖമെന്തന്നറിഞ്ഞിട്ടുണ്ടോ?

കദനം നിറഞ്ഞ കരളിന്റെയാന്തൽ

നീർമിഴികളിൽ നിറയുന്നതറിഞ്ഞിട്ടുണ്ടോ?


നൊമ്പരവീണയിലെ തന്ത്രികൾമീട്ടി

ഇടറാതൊരു ഗാനം പാടിയിട്ടുണ്ടോ?

പാഴ്മുളംതണ്ടിലെ രാഗപരാഗത്തിൽ

ഇടനെഞ്ചിൽ പൂമഴപെയ്തിട്ടുണ്ടോ?


ആത്മബന്ധങ്ങൾക്കിടയിലുമാരു -

മില്ലാതെയന്യനായ് നിന്നിട്ടുണ്ടോ?

നോവിൻപാതയിലൂടെ വന്നവരെങ്കിൽ

മറ്റുള്ളവരെ നോവിക്കാനാവുമോ?


Saturday, March 20, 2021

നേരറിവുകൾ

പണമുള്ള കാലത്തു

കൂടെ നടന്നവർ 

പതനത്തിൽ പഴിചാരി,

പടിയിറങ്ങി.


ദുരിതങ്ങൾ കൂട്ടായി

കൂടെപിറപ്പുപോൽ

കുഴിതോണ്ടാൻ പിന്നെയു൦,

കൂട്ടിരുന്നു.


ഉള്ളിൽ കുരുങ്ങിയ

ഗദ്ഗദമൊക്കെയും,

അടരുവാനാവാതെ 

കാത്തുനിന്നു.


ഇറ്റിറ്റു വീഴാൻ, 

മടിയ്ക്കുമിക്കണ്ണുനീർ 

ദാഹാർത്തയെന്നപോൽ 

കരളിലേറി.


കാഴ്ച്ചകൾ മങ്ങുന്നു 

കാണികൾ പെരുകുന്നു

കണ്ടവർ പഴിചാരി

നിന്നിടുന്നു.


സമ്പത്തുകാലത്തു 

തൈ പത്തുനട്ടപ്പോൾ, 

കൂടെ നടന്നവർ

കൂകിച്ചിരിച്ചു പോയ്.


കൂടെ നടന്നവർ 

കൈവിട്ടുപോയപ്പോൾ 

തൈമരമിപ്പൊഴും

തണൽ തരുന്നു.



പ്രണയിക്കണം

ആരും പ്രണയിക്കാത്ത

ഒരാളെ പ്രണയിക്കണ൦!


അയാളുടെ

കറുത്ത കരങ്ങളിൽ കിടന്ന്,

വേദനയുടെ മുള്ളാണി നെഞ്ചിൽ തറച്ച്,

അവരെ നോക്കി കൈവീശി,

വിഷപ്പുകകൾ വകഞ്ഞുമാറ്റി,

ദേവദാരുമരങ്ങൾക്കിടയിലൂടെ  

വാനമ്പാടിയായി പറക്കണം!.....


അതെ,

അവനെ,

ആ കറുത്ത മുഖക്കാരനെ പ്രണയിച്ച്

നിത്യനിദ്രയിൽ ശാന്തി കൊള്ളണം;

അതെ, എല്ലാ൦  മറന്ന്

എനിയ്ക്കൊന്നുറങ്ങണ൦!...

Wednesday, March 17, 2021

ഇനിയെത്ര നാൾ..

കരഞ്ഞു തീർക്കുവാൻ

കണ്ണുനീരില്ലിനി

കനലായ് തീരുവാനിത്തിരി-

ത്തീപ്പൊരി അകതാരിൽ കരുതണം..


ഞെട്ടറ്റുവീഴാറായ പൂവിനുമുണ്ടാം

ഇത്തിരിപ്പൂമണം ദാനമായ് നൽകിടാൻ....


ദേവാലയങ്ങളിലേക്കല്ല,

അനാഥാലയങ്ങളിലേക്ക്

നേർച്ചയായെത്തണം.


മരിച്ചാലും ജീവിക്കണം

മറ്റൊരാളിലൊരവയവനിറവായ്

കനിവിന്നുറവായ്..

എന്നിട്ട് മണ്ണിൽ ലയിക്കണം

ഒരിറ്റുവളമായ് സസ്യങ്ങളെയൂട്ടണം.

Saturday, March 6, 2021

🌦️വേനലിൽ ഒരു മഴ ⛈️

മടിച്ചു നിൽക്കുമീവാക്കുകളത്രയും

സ്നേഹമായ് ചുണ്ടിൽ തുടിച്ചിടുമ്പോൾ

പ്രേമോദാരയായൊഴുകിയെത്തുന്നു

പ്രണയിനിയുടെ പരിഭവശീലുകൾ.


അനുരാഗമേറും മൊഴികളോരോന്നും

കിനാവിന്റെ തുഞ്ചത്തിരുന്നവരുടെ

കളിചിരി കണ്ടുരസിക്കുന്നപോലെ 

അവനിയെ പുല്കും വസന്തവർഷമായ്.


ചിണുങ്ങിനിൽക്കുന്ന മഴയിലങ്ങേറ്റം

നനഞ്ഞിറങ്ങിടുമിണക്കിളികളായ്

ഇരുഹൃദയങ്ങൾ ലയിക്കവേയൊന്നായ്

പ്രണയഗീതകമുതിർക്കും പൂങ്കുയിൽ.

Thursday, March 4, 2021

🔥 വേനൽ 🔥

തോടില്ല പുഴയില്ല 

ആറ്റിലോ ജലമില്ല 

അറുതിയില്ലാതെങ്ങു-

മലയുന്നു ജീവിതം!


വേനലിൻ വറുതിയി-

ലൊടുങ്ങുന്നു ജീവിതം!

കത്തിത്തിളയ്ക്കുന്നു

പെരുവഴിക,ളഭയമി-

ല്ലെങ്ങുമൊരു തണലില്ല,


ഇലപൊഴിഞ്ഞെവിടെയും

കാണ്മതാറബറുകൾ!

ചുടുകാറ്റിന്‍ പൊള്ളലിൽ‍

വിളറിയേറ്റോടുന്ന

കരിയിലക്കിളികൾ!..


ഇടവഴികൾ കേഴവേ

മുന്നോട്ടു നീങ്ങാ-

നുഴറുമെൻ പാദങ്ങൾ

പിന്നോട്ടു മെല്ലെ വലി-

യ്ക്കുന്നു നിത്യവും കാലം!

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...