Monday, February 6, 2017

ചെറുകവിതകള്‍


എന്നിലെ എന്നെ
നിന്നിലെ നിനക്കു
ബോധിച്ചുവോ?
നീ എന്നും 
ഒരു ദുരൂഹതയല്ലോ!!!!


പെയ്തൊഴിയാത്ത കിനാമഴയിൽ
പൂത്തുനില്ക്കുന്ന വാകമരച്ചോട്ടിൽ
പങ്കുവച്ചൊരാ കലാലയജീവിതം
നിത്യകാമുകനായെന്നിദയത്തിൽ
പുഞ്ചിരിപ്പൂ പൊഴിക്കുന്നു.....


ചേർന്നുനില്ക്കുവാനായിരം പേരുണ്ടെങ്കിലും
ചേർത്തുനിർത്തുവാൻ നിൻകരമുണ്ടെങ്കിൽ
ശൂന്യതയിലും തെളിയുമെൻ
അസ്ഥിത്വത്തിൻ പൊൻതിരിനാളം!


ധ്യാനനിമഗ്നമാം മനസ്സുമായി
പാണികൾക്കൂപ്പി തൊഴുതിടുന്നേൻ
അംബുജവാസിനിയക്ഷരദേവതേ
അൻമ്പിൽ വന്നു വിളയാടിടേണേ
നന്മച്ചൊരിയുന്ന വാക്കുകളാലെന്നിൽ
കാരുണ്യദേവതയായ് നിറഞ്ഞിടേണേ


ഹൃദയരാഗമായ് 
സംഗീതമായെൻ 
സ്വരരാഗസുധയില്‍ 
 നര്‍ത്തനമാടുമീ 
പാദസരക്കിലുക്കത്തില്‍ 
തരളിതമാകുന്ന
മാനസകോവിലിലെ
നൈവേദ്യമലരായി
എന്നുമീ ഞാന്‍...


തുളസിഹാരമണിയിക്കാ൦ കണ്ണാ.
കദളിപ്പഴ൦ ഞാൻ നേദിക്കാ൦
കാണിക്കയായെൻ മനസ്സു നല്കാ൦ ..
തവ തിരുദർശന൦ നല്കുമോ കണ്ണാ ..


ഹൃദയരാഗമായ്
സംഗീതമായെൻ
സ്വരരാഗസുധയില്‍
 നര്‍ത്തനമാടുമീ
പാദസരക്കിലുക്കത്തില്‍ 
തരളിതമാകുന്ന
മാനസകോവിലിലെ
നൈവേദ്യമലരായി
എന്നുമീ ഞാന്‍...



അക്ഷരത്തേൻമഴ മനസ്സിൽ പെയ്യുമ്പോൾ
അക്ഷയപാത്രമാകും ഹൃദയത്തിൽ 
അത്ഭുതമായെന്നും നിറയുന്നു
ഗുരുസ്നേഹത്തിൻ അക്ഷരപ്പൂക്കൾ


പ്രണയിക്കുക ആവോള൦ നിൻ ജീവിതത്തെ 
ഹൃദയത്തിൽ നിറയട്ടെയതിൻ പരിമള൦ 
മ്യദുമൊഴികൾ സാന്ത്വനമേകട്ടെ
ലയിക്കുകനീ, അതിനൂഷ്മളരാഗത്തിൽ


തുഷാര ബിന്ദുക്കള്‍ 
നര്‍ത്തനമാടുമീ 
പുലര്‍വേളയില്‍ ,
വിളിച്ചുണര്‍ത്തി 
കിളികളുടെ കളകളാരവം.. 
വാതായനങ്ങളിലേക്ക്
നീളും മിഴികളില്‍
ഉണരാന്‍ മടിച്ചോരാ
അരുണന്റെ ചുംബനം ..


ഓർമ്മയിലൊരു
പൊൻനാളമായ്
പ്രഭാപൂരിതം നിൻമുഖം;
തെളിയുന്നൂ ജീവിതപന്ഥാവിലും.....!


നിനച്ചിരിക്കവേ,
നിനവു പൂത്തുവോ?
കനവു കാത്തുവോ!!


സ്നേഹമേ,
നിന്റെ വിരലടയാളം
ഞങ്ങൾക്ക്,ഇഷ്ടദാനമായ്

പതിച്ചു നല്കിയാലും.......!

അഴലിൻ അലകൾ 
 ആഞ്ഞടിച്ചാലും...
നിനവിലെ കനവിൽ 
 തുള്ളിക്കളിക്കുമൊരു 
 സ്വപ്ന കളിയോടം!!


മധുമൊഴികളാൽ
അമൃതം പൊഴിച്ചും
അണപ്പല്ലിൽ 
അമർഷം അടക്കിയും
മനുജരിപ്പാരിതിൽ...
കാലം എത്ര ഭീതിദം..



ചുരുള്‍മുടിയഴിച്ചാടുന്ന വാനം .
ഉണ്ണിക്കൈയിൽ കടലാസു തോണി.
പൊന്നിൻകുടത്തെ
വാരിയെടുത്തുമ്മവയ്ക്കുന്ന
അരയത്തിപ്പെണ്ണ്.
ആർദ്രമാം കണ്ണുകൾ
തേടുന്നു ദൂരെയൊരാൾരൂപം.


മൗനസാന്ദ്രമീസ്നേഹതീരം,
വാക്കുകൾ മണൽത്തരികളായ്
കാലത്തിന്റെ കാല്പാടുകളേൽക്കാൻ
കാത്തുകിടന്നു.....


ഇലത്താളത്തിനൊപ്പം
 ഇളംകാറ്റിന്‍ രാഗത്തില്‍
മഞ്ഞു പുതച്ചാടുന്ന
സൂര്യകാന്തിപ്പൂക്കളേ ....
മധുനുകരാന്‍ വരുന്നുണ്ട് 
നിന്‍ പ്രണയദേവന്‍!


കരളിലെ കനലിൽ
ചുട്ടെടുത്ത വാക്കുകളിൽ
കദനം ഉരുക്കിയൊഴിച്ചു....
മൂർച്ചയേറിയ ചിന്തകളാൽ
പതറാതെ മുന്നേറി ജീവിക്കണം
ദുഷ്ടരാല്‍ നിറയുമീ
ലോകത്തിലിനിയും..


ഓർമ്മകൾ പൂക്കട്ടെ,
പൂക്കൂടകൾ
കരുതിവെയ്ക്കുക;
വസന്തത്തിന്റെ
മൂളൽ കേൾക്കുന്നില്ലേ....!?


വെളുക്കെച്ചിരിക്കുന്ന
നീഹാര കുസുമങ്ങൾ...
ഉല്ലാസ ലഹരിയിൽ
പ്രണയ ഹൃദയങ്ങൾ,
കണ്ടു നില്ക്കുമാ
കവിമാനസങ്ങളിൽ
നർത്തനമാടുന്ന
കാവ്യദേവത !



ഓർമ്മകളുടെ 
ചവർപ്പുകളിലേക്ക്
തേൻകണങ്ങളായ് 
ഒലിച്ചിറങ്ങുന്ന
ഉണർവ്വുകളുടെ 
സാന്ത്വനം......
ആത്മബലത്തിന്റെ
കൈവരികൾ
എന്നും ചിതലരിക്കാതെ....
നീ എന്ന അത്താണിയിൽ
എന്റെ ചുമടുകൾ..........!


മിഴികളാലെഴുതിയ വരികൾ
 നിന്നുടെ മൊഴികളിൽ
 കവിതയായ് വിരിഞ്ഞീടുമ്പോൾ .
ഹൃദയ വിപഞ്ചികയിൽനിന്നുതിരുന്നു
 ഇതുവരെ കേൾക്കാത്തൊരാത്മരാഗം!!




4 comments:

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...