Monday, October 2, 2023

മറവി


എത്ര തിരഞ്ഞിട്ടും കണ്ടെത്താനാവുന്നില്ല ചില നല്ലോര്‍മ്മകള്‍.

എങ്കിലും, ഒരുനിലാപ്പക്ഷിപോലെ 

ചിറകടിക്കുന്നു മറക്കാന്‍ ശ്രമിക്കുന്ന കാഴ്ചകള്‍.. 

അകലങ്ങളിലേക്ക് വലിച്ചെറിയുന്തോറും 

അകതാരിലേക്ക് ആഴ്ന്നിറങ്ങുന്ന 

കൂർത്ത മുനകള്‍ പോലെ ചില ശബ്ദങ്ങള്‍.. 

കാതോരം ശ്രവിക്കാന്‍ ആഗ്രഹിച്ചതൊരിക്കലും കാതണഞ്ഞില്ല.

കാഴ്ചാസുഖംതേടിയ മിഴികൾ നോവിന്റെ 

ചുടുനിശ്വാസങ്ങളാല്‍ മങ്ങുന്നു..

രാത്രിമഴയില്‍ മുങ്ങിയ സ്വപ്‌നങ്ങള്‍ 

കടലാഴങ്ങളിലെവിടെയോ 

മുങ്ങിത്താണ്‌ പോയോ.. !

മറവിമാത്രം..

നല്ലതിനെ മുക്കിത്താഴ്ത്തുന്ന

തിന്മയെ

തെളിച്ചുനിര്‍ത്തുന്ന മറവിയെങ്ങും

അപരിചിതർ


ആരെന്നറിയാതെ കണ്ടുമുട്ടുന്നവർ,

ആരൊക്കയോ ആയി മാറീടും കാലം.

അപരിചിതരായി വന്നവർ പിന്നെ,

സുപരിചിതരായി മാറിയേക്കാം.

അന്ധകാരത്തിലൊരു വെട്ടമായെത്തുവോർ,

നിഴൽപോലെ വന്നു വെളിച്ചം മറയ്ക്കുവോർ....

അപരിചിതർ പരിചിതഭാവം നടിച്ചിടാം....

ഒരുപിടിയകലത്തുതന്നെ നിൽക്കാം..

വല്ലാത്ത കാലമാണെന്നോർത്തിരിക്കണം,

കല്പനയിൽ വീഴാതെ കാക്കണം ജീവിതം.!

ആത്മാർത്ഥസ്നേഹമില്ലാത്തൊരിക്കാലം

ബന്ധങ്ങൾ പേരിലാ,ണപരിചിതരേവരും.

തിരിഞ്ഞു നോക്കാതെ


വിടപറയുവാൻ നേരമായ് മത്സഖേ,

പിന്തിരിയാതെ പോക നീ മെല്ലവേ.

എന്നു കാണുമറിയില്ലയെങ്കിലും

ഹൃത്തിൽ നിന്റെ തേജോരൂപമെപ്പൊഴും.


വഴിയിലെങ്ങോ പിരിഞ്ഞു നാമെങ്കിലും

പാതയെങ്ങും നിൻ കാലടിപ്പാടുകൾ.

പരിഭവമഴയെത്രയോ പെയ്തുപോയ്;

പരിഭവമൊഴിയാ മിഴിപ്പൂക്കളും..!


ഭാവിയിലേക്ക് നീളും നയനങ്ങൾ

യാത്രികരിലുടക്കി നിന്നീടുമ്പോൾ

ഹാ, മുഖംമൂടിയില്ലാതെ കാണുവാ-

നാകുമോ പ്രിയസ്നേഹിതാ, നിൻ മുഖം?


Saturday, July 15, 2023

നഷ്ടമാകാതെ കാക്കാം


പച്ചപുതച്ചൊരു സുന്ദരിപ്പെണ്ണവൾ

നൃത്തമാടുന്നു സമീരന്റെ കൊഞ്ചലിൽ

മിഴികളിൽ മിന്നിത്തിളങ്ങുന്നിതേറ്റവും

ലാസ്യനടനത്തിൻ വിസ്മയഭാവങ്ങൾ.


പുത്തരിക്കണ്ടം പൂത്തുനിൽക്കുംപോലെ

പുഞ്ചിരി തൂകുന്ന വയലോരക്കാഴ്ചകൾ

പോയകാലത്തിന്റെ പൈതൃകം കാട്ടുവാൻ

നന്മകളുണർത്തുന്ന കർഷകസമൃദ്ധികൾ.


മരതകപച്ചയാൽ പട്ടണിഞ്ഞുള്ളൊരു

ഭൂദേവിയന്നെത്ര മനോഹരി, സുന്ദരി!

നഷ്ടമാകുന്നോരീ കാഴ്ചകളിനിയെത്ര

കാലമീനമ്മോട് ചേർന്നുനിൽക്കും?

Sunday, July 9, 2023

മടക്കം

മടക്കമില്ലാത്ത മറുലോകം  തേടി 

മറഞ്ഞു പോകുന്നിതോരോ മുഖങ്ങളും...


തിടുക്കമില്ലാത്ത

മറവിയാഴങ്ങളിലേക്ക്

ഊളിയിട്ടു പോകുന്നിതോർമ്മകൾ 

മെല്ലെ മെല്ലെ ..


തടുക്കുവാനാവില്ലല്ലോ,

മരണമെന്ന നിത്യസത്യം!

സഹിക്കാതെ പറ്റില്ലാല്ലോ,

മുന്നോട്ടോടും യാത്രയിൽ ..!


പ്രായഭേദമില്ലാതെ 

തട്ടിയെടുക്കപ്പെടുന്ന ജീവിതങ്ങൾ

കറുത്ത പുകച്ചുരുളുകളായി

കാഴ്ചകൾ മറയ്ക്കുന്നു .


കണ്ണീർമിഴികളാൽ

അസ്തമയം  കണ്ടുകൊണ്ടെങ്ങനെ,

നഷ്ടജീവിതങ്ങൾ

കഴിക്കുമീയുലകിൽ ശിഷ്ടകാലം?

Wednesday, July 5, 2023

മായക്കണ്ണൻ


കരയുന്ന മിഴിയുമായ് നിൻ മുന്നിലെത്തവേ

പൊഴിവതാനന്ദാശ്രുബിന്ദുമാത്രം!

ഒക്കെ നിൻ മായയോ, മുരളീധരാ! നിൻ പ-

രീക്ഷണം തന്നിൽ ഞാൻ വീണതാമോ?


എന്മിഴിപ്പൂക്കളാലർച്ചിച്ചു നിന്നെ ഞാ-

നഴലാർന്ന മിഴികളാൽ നോക്കിയപ്പോൾ

പുഞ്ചിരിയ്ക്കും നിന്റെ വദനമാധുര്യത്തിൽ

നെഞ്ചിലെ നൊമ്പരമൊഴിഞ്ഞു പോയി!


കുസൃതിയിലാകെ മയങ്ങിപ്പോയി, പറ-

യാനുള്ളതെല്ലാം മറന്നുപോയി!

മായയിലാകെ മുഴുകിയെന്നോ, കണ്ണാ

അറിയാതെ നിന്നിലലിഞ്ഞുപോയോ?







Friday, June 23, 2023

സ്വന്തം

 സ്വന്തം

*******


സ്വന്തമായെന്തുണ്ട് പെണ്ണേ, ചൊല്ലൂ

"സ്വന്തം എനിക്കെ"ന്നു ചൊല്ലാൻ?


ചൊടികളിൽ പുഞ്ചിരിയല്ലോ? അയ്യോ,

ലിപ്സ്റ്റിക്കിൻ ചന്തമതാണേ.. 


നാണത്താലല്ലേ തുടുത്തൂ, കവിൾ? 

ചായചുവപ്പാണതെല്ലാം. 


നിൻമിഴിക്കെന്തൊരു ചന്തം പെണ്ണേ?

കണ്മഷി ചാർത്തിയതല്ലേ.


വാർമുടിക്കെട്ടിനഴകോ കേമം!

വിഗ്ഗാണതൊക്കെയും പൊന്നേ.. 


ചന്ദനവർണ്ണമാണല്ലോ ദേഹം?

ഈ നിറം ഫൌണ്ടേഷനാണേ. 


ചിത്രത്തിൽ നീയെന്തഴക്? കേട്ടോ,

ഫോട്ടോഷോപ്പാണത് സത്യം 


സ്വന്തമായെന്തുണ്ട് പെണ്ണേ, ചൊല്ലൂ

ഞാൻ മാത്രമാണെന്റെ  സ്വന്തം.

Friday, June 2, 2023

താരാട്ട് (ഗാനം )


അറിയില്ലെനിക്കൊട്ടും പാടുവാനെങ്കിലും

താരാട്ടുപാടിഞാനെത്രയെന്നോ!

കേട്ടുമറന്നുപോയ് മക്കളിന്നെങ്കിലും

ഓർത്തുമൂളുന്നു ഞാനേകയായി, വീണ്ടു-

മോർത്തു മൂളുന്നു ഞാനേകയായി....

          (അറിയില്ലെനിക്കൊട്ടും)

ഇന്നൊരു താരാട്ടു പാടണമമ്മക്കായ്

സായാഹ്നയാത്രികയായതല്ലേ!

എൻ മടിത്തട്ടിന്റെ ചൂടിൽ മയങ്ങുമ്പോൾ

പൊഴിയുന്നു വാത്സല്യമിഴിനീർക്കണം!

          (അറിയില്ലെനിക്കൊട്ടും)

താലോലം പാടി ഞാൻ കോരിത്തരിക്കുമ്പോൾ

എന്മനം സ്നേഹത്താൽ വിങ്ങുകയായ്.

ഓർമ്മകൾ മൂളുന്ന കൊഞ്ചലുകൾ, എന്റെ

താരാട്ടിന്നീണമായ് മാറുകയായ്.

           (അറിയില്ലെനിക്കൊട്ടും)

സൃഷ്ടി

 സൃഷ്ടി

*******

തൂലികയേന്തവേ മാത്രമറിയുന്നു,

സൃഷ്ടിതൻ വേദനയെത്രമാത്രം!

അക്ഷരം വാക്കായി, വരികളായിട്ടതി- 

ലൊരു നല്ല കവിത വിരിയുവാനായ്,

ഉള്ളിലൊരഗ്നിപ്രകാശപ്രഭാവമായ്

തെളിയുവാനായതു പടരുവാനായ്

സ്വസ്ഥമായുള്ള മനസ്സു വേണം; സദാ

വാഗ്ദേവിതന്റെയനുഗ്രഹവും.

അക്ഷരപ്പൂക്കൾ വിരിയവേ,യുൾത്തട-

മക്ഷയനിധിയായ് വിളങ്ങീടവേ,

നക്ഷത്രകാന്തിയുതിരും മനസ്സതി-

ലൊരു നവ്യസൃഷ്ടി പിറക്കുകയായ്!

നന്മകൾ ചെയ്തു കൊണ്ടൂഴിയെ

പുഷ്കലമാക്കണമെന്നുമെന്നും.

നല്ല പിറവിയതൊന്നിനു മാത്രമായ്

തൂലികയെന്നും ചലിച്ചിടാവൂ!




Thursday, June 1, 2023

മൗനവേദന


എന്നെ തനിച്ചാക്കിയെങ്ങനെ പോയിനീ

ഈ കൂരിരുൾപ്പാതതൻ വിജനതയിൽ?

താങ്ങായി നിൽക്കേണ്ട കൈകളല്ലേ, തെല്ലൊന്നു തലോടുവാനാരു കൂടേ?


പകൽപോലെ സത്യം തെളിഞ്ഞുനിൽക്കേ

പതിവുപോൽ പതിരായിക്കണ്ടതല്ലേ

പലനാളു കെഞ്ചി പറഞ്ഞിട്ടുമെന്തേയീ

മനമൊന്നു കാണാൻ കഴിഞ്ഞതില്ലാ?


വന്നവർ, പോയവർ ചൊല്ലും കഥകളിൽ

കാമ്പില്ലറിയുവാൻ ചിന്തനം വേണം.

ഭ്രമരങ്ങൾപോലെ മൂളീടുമീനൊമ്പരം

വിൺതാരമായെന്നെ മാറ്റിയെങ്കിൽ!

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...