Thursday, May 25, 2023

അറിയുക നാം

പാടില്ലഹങ്കാരമൊട്ടുമോർത്തീടുക,

കൂട്ടിനുണ്ടാവില്ലഹന്തയൊരിക്കലും.

അന്യരായ് നാം കരുതുന്നവരായീടാ-

മന്ത്യത്തിലെപ്പൊഴും കൂട്ടായതോർക്കുക.


കാഴ്ചകൾ കേവലം നീർക്കുമിളകൾ മാത്ര-

മിന്നു കൂട്ടായുള്ളവർ നാളെയുണ്ടാവില്ല

ഇന്നത്തെ നന്മകൾ മാത്രമാകും നാളെ

യോർക്കുവാൻ സത്യമിതീമന്നിലെപ്പൊഴും.



കഷ്ടകാലങ്ങളിൽ കൂട്ടായവർ ശിഷ്ട-

കാലത്തുമുണ്ടാവുമെന്നറിഞ്ഞീടണം.

കാലം തെളിയിക്കും സത്യമെന്നറിയവേ

കാത്തിരുന്നോരുടെ കാലം കഴിഞ്ഞു പോം.



കേട്ടതാം വാർത്തകൾ സത്യമോ മിഥ്യയോ

കേൾക്കാതിരിക്കണം കെട്ടതാം വാർത്തകൾ.

കേമരായി വീമ്പിളക്കുന്നവർ

കോമാളിയായിടുമന്യർക്കു നിശ്ചയം!


സത്യങ്ങൾ സത്ബുദ്ധി കൊണ്ടറിഞ്ഞീടണം

സഹനത്തിലൂടെ സത്ചിന്ത വളർത്തണം

സത്കർമ്മം ചെയ്തു ജീവിച്ചീടുകെപ്പൊഴും ധർമ്മങ്ങൾ പാലിച്ചു കാലം കഴിക്ക നാം!

Wednesday, May 24, 2023

പ്രാസ കവിതകൾ

***

അക്ഷരപ്പൂക്കളായെന്നിൽ വിരിഞ്ഞിടും

അക്ഷയസുന്ദരവാടിയായ് നീ

അക്ഷീണമെന്നിൽ നിറഞ്ഞു നിന്നീടുമോ

അക്ഷരനക്ഷത്രമെന്നപോലെ..

***

കരളിൽ വിരിയുന്ന മോഹമെല്ലാം

കദനത്തിൻ പൂക്കളായ് വാടിടുമ്പോൾ

കഥകളും ചൊല്ലിയണഞ്ഞൊരു പൈങ്കിളീ,

കട്ടുവോ നീയെന്റെ സ്വപ്നങ്ങളെ?

**************

സ 

***

സന്താപനാശനാ സർവേശ്വരാ,യെന്നും

സന്തോഷമെങ്ങും ചൊരിഞ്ഞീടണേ.

സന്തതം കൂടെയുണ്ടാവണേ, ഞങ്ങൾക്കു

സർവ്വസമൃദ്ധിയും നൽകിടേണേ!


***

മറവിയാൽ കളയണം ദുഃഖങ്ങളൊക്കെയും

മനസ്സിലാമോദം നിറയ്ക്കേണമെപ്പൊഴും.

മരണമെത്തീടുമിങ്ങൊരുദിനമെങ്കിലും

മനതാരിൽ സുന്ദരസ്വപ്‌നങ്ങൾ കാണണം.

മാനസകോവിൽ പവിത്രമായ്ത്തീരണം 

മാനവധർമ്മങ്ങൾ പാലിച്ചുകൊള്ളണം!

വ്യാമോഹമോ..!

മരണത്തെയേറ്റം പ്രണയിച്ചിടുന്നേരം

പ്രിയമുള്ളോരാരെന്നതോർത്തു നോക്കാം.

ആരൊക്കെയർഹതയുള്ളവരായിടാ-

മവസാനചുംബനമേറ്റു വാങ്ങീടുവാൻ?


ശത്രുമിത്രങ്ങളെ തമ്മിലറിയാതെ-

യുള്ളിൽ ചിതറിത്തെറിക്കുന്ന ചിന്തകൾ...

മത്സരമെന്നോടുതന്നെയായീടവേ-

യവകാശിയില്ലാത്ത ഞാൻ വെറും രൂപമോ?


ബന്ധുബലങ്ങളും സൗഹൃദക്കൂട്ടവും

തൻപോരിമയ്ക്കായി മാത്രമായീടവേ,

വേണ്ട, ചത്താലുമെനിക്കവകാശികൾ!

ഈ ഭൂവിൽ ബന്ധങ്ങളെക്കെയും നശ്വരം.


കൂട്ടമായ് ചേർന്നു പൊട്ടിച്ചിരിക്കുന്നവർ

ഒറ്റയായ് തീരവേ പറ്റേ മറന്നിടാം.

വേണ്ടെനിയ്ക്കാറടി മണ്ണുപോലും ശാന്ത-

മായൊന്നുറങ്ങാനാവാത്തൊരൂഴിയിൽ.


നഷ്ടബോധം തെല്ലുമില്ലാതെ പോകണം,

ഇഷ്ടമായ് ചെയ്തു തീർത്തീടാനനേകമാം.

ദാനധർമ്മങ്ങളിൽ ശാന്തിതേടീടണം,

നിശ്ചലം ദേഹം പഠനത്തിനേകിടാം!

പൊലിഞ്ഞു പോയ മാലാഖ

 പൊലിഞ്ഞു പോയ മാലാഖ

*****************************

അശരണാർക്കാശ്രയമാകുവാനായ്

ആതുരസേവനം ചെയ്തിടുമ്പോൾ ,

അവനിയിൽ നിന്നും തുടച്ചു നീക്കാ-

നവൾ ചെയ്ത തെറ്റെന്തറിഞ്ഞുകൂടാ.


കാണാതെ പോകയോ നിയമവും, ലഹരികൾ-

ക്കടിമയായ് ചെയ്യുന്ന ക്രൂരകൃത്യം!

എന്തു ചെയ്യണം ലഹരിയ്ക്കടിപ്പെട്ട

ജനതയ്ക്കു മോചനം നൽകിടാനായ്?


അനുശോചനത്തിന്റെ പേരിൽ നാം കൂടിടാം,

വാർത്തകൾ പിന്നെയും വന്നുചേരാം!

ഒക്കെയും വിസ്മൃതിയിലാണ്ടുപോകാം, ദു:ഖ-

മപ്പൊഴുമുറ്റവർക്കൊന്നുമാത്രം!


ഇനിയുമുണ്ടാവാതിരിക്കണം പാതകം,

പ്രതികരിച്ചീടണം നമ്മളെല്ലാം.

ലഹരിവിമുക്തമാം നാടിനായ് നാം മറ-

ന്നീടണം രാഷ്ട്രീയമെന്നുമെന്നും.


ഒന്നായ് തുടച്ചുനീക്കീടണം, ലഹരിയായ്

തീർന്നൊരീ നാടിന്റെ ശാപമെങ്ങും.

കാണാതിരിക്കട്ടെയിനിയൊരു ദുരന്തവും

മകളേ, നിനക്കാത്മശാന്തി നേരുന്നു.

Tuesday, February 14, 2023

മധുരമീ പ്രണയം

കതിര്‍മണ്ഡപത്തിലെ നിലവിളക്കൊളിയില്‍  പൂത്തുലയുന്നൊരിപ്രണയം.

മാനസച്ചെപ്പിലെ സ്നേഹത്തിൻ കുങ്കുമം  നെറുകയില്‍ ചാര്‍ത്തുന്ന പ്രണയം.

നീറും മനസ്സിലൊരു സാന്ത്വനമായെത്തും കുളിര്‍മഴയാണീപ്രണയം.

ജീവിതവൃക്ഷത്തിൻ പുളകമായ് വിരിയുന്ന മധുരഫലമാണീപ്രണയം.

തേനൂറും വാക്കുമായ് പരിഭവം ചൊല്ലുന്ന പുതുമണവാട്ടിയാണീപ്രണയം.

സ്നിദ്ധമാം സ്നേഹത്തിലിരുഹൃദയങ്ങളെ  ഒന്നാക്കിമാറ്റുമിപ്രണയം.

അന്തരംഗത്തിൽ സുഗന്ധം പരത്തുമൊരു ചെമ്പനീർപ്പൂവാണു പ്രണയം.

ജീവിതവീഥിയിലെന്നും വസന്തത്തെ തഴുകിയുണർത്തുന്ന പ്രണയം!

Saturday, February 4, 2023

ഏകയായൊരു നൊമ്പരപ്പൂവ്

ഇനിയെത്രകാലമിപ്പഴകിയവീടിന്റെ

മച്ചകത്തേകയായ് കാതോർത്തിരിക്കണം?

നിഴലുപോലും കൂട്ടിനില്ലാതെ,യഴലിന്റെ

തിണ്ണയിൽ കണ്ണീരുമൊത്തിക്കുടിക്കണം?


നെഞ്ചിലെ കനലത്ത് വാടാതിരിക്കുവാ-

നെപ്പൊഴും നാഥാ, നിന്നോർമ്മകൾമാത്രമായ്.

എന്നെ തനിച്ചാക്കിയെങ്ങോട്ടുപോയ്, നിന്റെ-

യോർമ്മയിലെൻചിത്രമില്ലാതിരിക്കുമോ?


ഭ്രാന്തിയാണിന്നു ഞാനേവർക്കു,മീ നാട്യ-

മെത്ര നാളിനിവേണമെന്നറിഞ്ഞീല ഞാൻ!

നീ വരുവോളവുമാത്മരക്ഷാർത്ഥമി-

ച്ചങ്ങലയ്ക്കുള്ളിലായ് തീരുമോ ജീവിതം!

Wednesday, December 7, 2022

തിരിച്ചറിവ്


എത്രമേൽ സ്നേഹിച്ചു കൂടെനിന്നീടിലും

ഒട്ടും തിരിച്ചറിയില്ല നാമാരെയും!

പൊട്ടിച്ചിരിയിൽ കപടത മാത്രമായ്

കെട്ടിയാടുന്നവർ നന്മതൻ പാത്രമായ്.


വെട്ടിപ്പിടിച്ചവർ മുന്നേറിപ്പോകവേ

നഷ്ടമാകുന്നു ഹാ,നേടിയതൊക്കെയും.

കള്ളത്തരത്തിനു കുടപിടിക്കുന്നവർ

കൽമഷം വാരി വിതറുന്നു ചുറ്റിലും.


എന്നും നിരാസത്തിൻ വള്ളി പടർത്തിയ

ചിന്തയിൽ സ്നേഹപത്രങ്ങൾ വളർത്തി, 

മോഹത്തിൻ പൂക്കൾ വിടരുവാനായ് വിഷ-

ക്കളകൾ പറിച്ചേറെ ശാന്തരായ്ത്തീരണം!











ഗദ്യ കവിത

 മൗനത്തിനപ്പുറം

***************

നിന്നെക്കുറിച്ചുള്ള ഓർമ്മകളിൽ

ഇന്നെന്റെ മൗനം ചിരിയ്ക്കുന്നു.

പടവുകൾ താണ്ടിയെത്തിയ

നിഴലുകൾ മറഞ്ഞുപോകുന്നു.

വേലിക്കെട്ടുകൾക്കപ്പുറത്തേക്ക്

നോക്കിയ മിഴികൾ

അറിയാതെ നിറഞ്ഞുപോകുന്നു!.


നീർമാതളത്തെ തളിർപ്പിക്കും

വർഷമായ് പൊഴിയുന്നേരം

വിടചൊല്ലും കാലം

യാതൊന്നുമറിയാതെപോകുന്നു

വിരഹാർദ്രമായ് നിറയുന്ന മിഴികൾ

ഓരോ കഥ പറയുന്നു.


ഉപേക്ഷിക്കപ്പെട്ട സ്വപ്നങ്ങളുടെ മാറാപ്പിൽ

മോക്ഷം കാത്തുകിടന്ന മോഹങ്ങൾ.. അതിന്റെ ഗർവ്വന്വേഷിച്ചെത്തിയ കാറ്റ്

ആകാശത്തിന്റെ ശൂന്യതയിലേക്ക് അലിഞ്ഞലിഞ്ഞകലുന്നു..

ലളിതഗാനം

 ലളിതഗാനം

*************

ശ്രീരാഗമായ് നീ ഒഴുകിവരൂ, എന്റെ

ശ്രീലകത്തഴകായ് തെളിഞ്ഞിരിക്കൂ.

സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി

സീമന്തിനിയായ് ചേർന്നിരിക്കൂ.

                      (ശ്രീരാഗമായ്.....)


വെണ്ണിലാപ്പൊയ്കയിൽ താരകകന്യകൾ

ആറാട്ടിനായിന്നുമെത്തിയല്ലോ!

മുരളിയുമായിളംകാറ്റുവന്നെൻകാതി-

ലൊരു ഗാനപല്ലവി പാടിയല്ലോ!

                      (ശ്രീരാഗമായ്.....)


ഇശലിന്റെ നിറവാർന്ന സ്നേഹസംഗീതമായ് 

ഹൃദയസരസ്സിലേക്കൊഴുകി വരൂ....

ചുംബിച്ചുണർത്തിയ ചെമ്പനീർപ്പൂപോലെ

അരികിലിങ്ങെപ്പൊഴും ചേർന്നുനില്ക്കൂ!

                      (ശ്രീരാഗമായ്.....)



Wednesday, October 12, 2022

കണ്ണീരിനപ്പുറം

 സ്നേഹരാഹിത്യത്തിന്റെ പൊള്ളൽ

നെഞ്ചിൻകൂടു തകർത്തപ്പോഴാണ്

ഇടറിയ ചിന്തകൾക്ക്

കവിതയെന്നു പേരിട്ട്

അവൾ ഏട്ടിലേക്കു പിറന്നു വീണത്.


സാന്ത്വനവാക്കുകൾക്കിടയിലും

പരിഹാസത്തിന്റെ ഒളിയമ്പുകളേറ്റ്

ഹൃദയരക്തം ഇറ്റിറ്റുവീണപ്പോഴാണ്

സൗഹൃദത്തിലെ ചതിയറിഞ്ഞത്.


കരഞ്ഞു തീർക്കുന്ന കണ്ണുനീരിനപ്പുറം

വെളിപ്പെടുത്തേണ്ട സത്യങ്ങളെല്ലാം

ലിംഗവ്യത്യാസമില്ലാതെ വെളിച്ചം കാൺകേ

അപ്രിയസത്യങ്ങൾ

പറയരുതെന്ന പഴമൊഴി.


മനസ്സാക്ഷി ധൈര്യം പകർന്നപ്പോഴാണ്

തൂലികയിൽ വറ്റാത്ത മഷി നിറച്ച്

പെറ്റുവീഴുമോരോ വാക്കും

സ്നേഹവും നന്മയുമേകി പോഷിപ്പിച്ചത്.


നിശ്ചയദാർഢ്യത്തിന്റെ പരവതാനിയിൽ

വെള്ളിവെളിച്ചം വീശുന്ന വാക്കുകൾക്ക്

പൊന്നാടയണിയിച്ചു കൂടെക്കൂട്ടാനായ്

മുഖംമൂടിയണിയാത്ത സത്യം മാത്രം കൂട്ട്.


കടിഞ്ഞാണില്ലാതെ പായുന്ന ചിന്തകൾക്ക്

ആത്മാവിന്റെ ഭാഷയിൽ ധൈര്യം പകർന്ന്

ഇരുട്ടറയിൽ നിന്നും വെളിച്ചത്തിലേക്ക്

വിടരാൻ കൊതിക്കുന്നു ചില കലികകൾ!

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...