Monday, February 28, 2022

ചില ദുരാഗ്രഹങ്ങൾ

നെഞ്ചുകീറി വേദനിച്ചാലും 

ദിഗന്തങ്ങൾ ഞെട്ടുമാറ്  പൊട്ടിച്ചിരിക്കണം. 

പേടിച്ചരണ്ടാലും ഒറ്റയാനെപ്പോലെ

ചിന്നം വിളിക്കണം.

കയ്പ്പുനീര്‍ കുടിക്കാന്‍ തന്നാലും

തേന്‍മധുരമെന്നു ഉറക്കെപ്പറയണം.

എണ്ണയില്ലാത്ത മണ്‍ചിരാതെങ്കിലും

മിഴികളുടെ തീക്ഷ്ണതയാല്‍ 

ജ്വലിച്ചുകത്തണം..

മൂര്‍ച്ചകൂട്ടിയ കത്തി 

എളിയില്‍ത്തിരുകി രാപ്പകലില്ലാതെ

തലയുയര്‍ത്തിപ്പിടിച്ചു നടക്കണം .

കള്ളത്തരം ചെയ്യാനറിയില്ലെങ്കില്‍

ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ 

കാവലാളായി ഞെളിഞ്ഞു നടക്കണം..

തട്ടിച്ചു ജീവിക്കുന്നവനെ 

വെട്ടിച്ചു തിന്നാനറിയണം..

ഒന്നുമറിയില്ലെങ്കിലും

എല്ലാം അറിയമെന്നറിഞ്ഞു നടിക്കണം .

പാപഭാരങ്ങള്‍ ഇറക്കിവെക്കുവാന്‍,

ഭണ്ഡാരങ്ങളില്‍ നോട്ടുകെട്ടു നിറച്ചു 

കേമനെന്നു ഭാവിക്കണം.

ഇത്രയെങ്കിലും, ചെയ്തു കഴിഞ്ഞ്,

ജീവിക്കാതെ ജീവിച്ചെന്നു വരുത്തിത്തീര്‍ത്ത്

വീമ്പുപറഞ്ഞ് വമ്പനായി കഴിയണം.

ചിന്തകൾ

  നല്ല ചിന്തകളുള്ളിൽ നിറയുവാൻ

നല്ല വായന കൂടെയുണ്ടാവണം

നശ്വരമാകും ജീവിതയാത്രയിൽ

അറിവനശ്വരമെന്നറിഞ്ഞീടണം. 


താളമോടെന്നും ചിന്തനം ചെയ്തിടാൻ

മാതൃഭാഷതാനേറ്റവുമുത്തമം!

ജീവവായുവും പൊരുളും പ്രകാശവും

മാതൃഭാഷയാണെന്നറിഞ്ഞീടണം!


പുസ്തകങ്ങളിൽ മാത്രമല്ല, ചുറ്റു-

മുണ്ടറിവുകളെന്നതുൾക്കൊള്ളണം.

ഉള്ളം വേറിട്ട ചിന്തയാൽ നിറയണം,

നാം അഭിമാനിയായ് തിളങ്ങീടണം

ജാലകം

തുറന്നിട്ടൊരീജാലകത്തിലൂടിന്നുമെൻ

മിഴികളൊന്നകലേയ്ക്കൊഴുകവേ,

ഒഴുകുമിളംകാറ്റില്‍ ലാസ്യഭാവങ്ങളോടെ - തുള്ളിക്കളിക്കുന്നു മഴനൂലുകള്‍.


ഇമകളിൽ നിന്നുതിർന്ന കണങ്ങളിൽ നിന്നൂർന്നു വീണതു സ്വപ്നങ്ങളോ?

വാതിൽപ്പഴുതിലൂടവിരാമമെത്തു-

മെൻപ്രത്യാശതൻ മഴത്തുള്ളികളോ?


ഇരുൾമുറിയെങ്കിലുമിത്തിരിവെട്ടത്തിനായ്

ആശ്രയമിന്നുമിക്കിളിവാതിൽ മാത്രം.

നന്മകൾ കാണാനായടയ്ക്കാതിരിക്കാ-

മെന്നുമീമുറിയുടെ ജാലകപ്പാളികൾ!


അഴലുകളകലട്ടെ, മാനസം കുളിരട്ടെ,

വാടിയിൽ പുത്തനാംപൂക്കൾ വിടരട്ടെ!

നറുമണവുമായ് വരും പുതുവിഭാതങ്ങളിൽ

പൂക്കുന്നതെത്രയോ ജാലകക്കഴ്ചകൾ!







Tuesday, February 8, 2022

തളരാത്ത മനം

 ആത്മാഭിമാനം വെടിയാതെയെന്നും

ആത്മവീര്യത്താലെ ജോലി ചെയ്തി-

ട്ടായുസ്സു ബാക്കിയും തള്ളിനീക്കും

അമ്മേ, നമിയ്ക്കുന്നു മുന്നിലെന്നും.


മക്കൾ ചതിച്ചാലും മണ്ണു ചതിക്കില്ല

മാനവർക്കാർത്തിയൊടുങ്ങില്ലൊരിക്കലും.

മന:സാക്ഷിയില്ലാത്തവർക്കു കൺമുന്നിലീ -

മണ്ണുമിച്ചേറും ചോറായി മാറീടും..!


തളരാത്ത മനമോടെ വിറയാർന്ന കൈയ്യാൽ

വിതയിട്ടു കൊയ്തെടുക്കുന്ന കതിരുകൾ

നാളത്തെയന്നത്തിനായ് കരുതുന്നു

പ്രായത്തെ വെല്ലുമീധീരയാം അമ്മ!

Friday, January 28, 2022

കാലം മാറിയിട്ടും


കാലം മാറിവന്നിട്ടും 

നീയേകിയ പെരുമഴക്കാല- 

മെന്തേ എന്നെവിട്ടു പോയീലാ?


എത്ര വേനലുകൾ മാറിവന്നിട്ടും

നീ തന്ന മുറിവിടങ്ങളെന്തേ 

ഇനിയുമുണങ്ങീലാ?

ഋതുക്കൾ മാറി വന്നിട്ടും

നമ്മൾക്കിടയിലെന്തേ

വസന്തമെത്തീലാ?

മഞ്ഞുപൂക്കൾ കൊഴിയുന്നു;

മകരപ്പെയ്ത്തിൽ നനയുകയാണു ഞാൻ!

സായാഹ്നമണയാറായി;

കൂടുമാറിപ്പോയ നീയിന്നാരെ തേടുന്നു?

നിന്റെ ചിറകുകൾക്കു ബലം കുറഞ്ഞുവോ?

താണു പറക്കുകയിനിയും,

തളരാതെ കൂടണയുക. 

നോക്കൂ, കിളിവാതിൽ 

തുറന്നു കിടക്കയാണിപ്പോഴും.

നേർത്തു കേൾക്കുന്നുവോ

ആ പൂങ്കുയിൽ നാദം!

ഓർമ്മച്ചിത്രം

അച്ഛന്റെ കൈവിരൽ തൂങ്ങി നടന്ന ബാല്യം

അല്ലലേതുമേ അറിയാഞ്ഞ കാലം,

വാത്സല്യച്ചൂടിൽ മയങ്ങിക്കിടക്കുമ്പോൾ

അച്ഛനാണീലോകമെന്നറിഞ്ഞ കാലം.


എത്രയോ സുന്ദരക്കാഴ്ചകൾ കണ്ട് 

പാടവരമ്പിലൂടെയോടി നടന്നു..

തൂക്കുപാത്രത്തിലെ ചൂടുകഞ്ഞിക്കന്നു

അച്ഛന്റെ വിയർപ്പെന്നറിയാഞ്ഞ കാലം.


ഓടിനടന്നെല്ലാം നേടിക്കഴിയുമ്പോൾ 

ഓർമ്മകൾ താലോലം പാടിടുമ്പോൾ

തെക്കെപ്പറമ്പിലെ തെങ്ങോലത്തുമ്പത്ത്

പമ്പരമാകുന്നെൻ ബാല്യകാലം!




Tuesday, January 18, 2022

രാവിന്റെ സന്തതികൾ

ഹിമമഴനനഞ്ഞൊരു

നിശയുടെ വിരിമാറിൽ

കിനാവുകണ്ടു  മയങ്ങുന്നേനേരം

പരിഭവമോതി സുഗന്ധമായ്

പുലരികാണാത്തൊരു

നിശാഗന്ധി.


നിലാചേല ചുറ്റിയയവളുടെ

മോഹനരൂപത്തിൽ മയങ്ങി

പ്രണയം തുളുമ്പും യാമത്തിൽ

കൊതിയൂറി നിൽക്കുന്ന മുഴുത്തിങ്കൾ.


പല പൂവുകളിലെ 

മധു നുകരുന്ന 

'പകൽശലഭ'ങ്ങൾക്കറിയില്ലല്ലോ,

പാതിരാവിൽ വിരിഞ്ഞു

കൊഴിയുമൊരു

നിശാഗന്ധിയുടെ നൊമ്പരം!


ജീവിതവേനൽച്ചൂടേറ്റു 

സ്വത്വത്തിൻ തടവറയിൽ

തമസ്സുമായി കണ്ണു പൊത്തിക്കളിക്കുകയാണ്

ചില നിശാശലഭങ്ങൾ.


സ്നേഹപ്രഭയാർന്ന

ഒരു തരി വെട്ടവും കാത്ത് 

ഒളിച്ചുകളിക്കുന്ന

മോഹക്കാറ്റിൽ

പൊട്ടിച്ചിരിച്ചങ്ങനെ..

രാവിന്റെ സന്തതികൾ!

Thursday, January 13, 2022

ബന്ധങ്ങൾ


ആത്മാർത്ഥസ്നേഹമുള്ളവർക്കിടയിലേ

ആത്മബന്ധങ്ങളുടലെടുക്കൂ.

ആത്മാവിൽ തൊട്ടൊരാൾ കൂടെയുണ്ടെങ്കിൽ

ആയിരംപേർ കൂടെ വേണ്ടതില്ല.


ഉപാധികളില്ലാത്ത സ്നേഹമുണ്ടെങ്കിൽ

ഉയിരു പോവോളവും കൂടെനിൽക്കും.

ഉച്ചനീചത്വങ്ങളേതുമില്ലാതവർ നമ്മെ 

ഉന്നതിയിലേക്കുയർത്തീടുമല്ലോ ..


പതറാതെ മുന്നേറി കൂടെനിൽക്കാൻ,

പരസ്പരസ്നേഹത്താൽ കൈകോർക്കണം.

പരിഭവപരാതികളൊന്നുമേയില്ലാതെ

ആത്മബന്ധത്താൽ നമുക്കു നീങ്ങാം!



ബാല്യം

ശാന്തമായൊഴുകുന്ന 

പുഴയിലൂടൊഴുകുകയാണെന്റെ

മാനസത്തോണി!

പണ്ടു നാമൊന്നായ് തുഴഞ്ഞൊര- 

ക്കടലാസുവഞ്ചിയെ-

ന്നോർമ്മതൻ തീരത്തണഞ്ഞ നേരം,

ഓളങ്ങൾ തൻ താളപ്പെരുമയിൽ

ബാല്യത്തിലേക്കു കുതിക്കുന്നു മാനസം.

കൈവിട്ടു പോയോരാകൂട്ടുകാ-

രൊക്കെയിന്നെവിടെയെന്നറിയില്ല..

സായാഹ്നസൂര്യൻ കുങ്കുമ൦ തൊട്ടൊരീ-

സന്ധ്യതൻ തിരുമുറ്റത്തിന്നിരിക്കുമ്പോൾ 

കുസൃതികാട്ടിക്കൊണ്ടു പൊട്ടി-

ച്ചിരിക്കുന്നു വർഷങ്ങൾ കൊഴി-

യുന്നതറിയാതെയിപ്പൊഴും

മനസ്സിലെ മഞ്ചാടിമണികൾ!..

എത്ര മനോഹരമോർമ്മയിൽ നഷ്ട-

വസന്തങ്ങൾ പൂത്തിടും ഗതകാലം!

മഞ്ചാടിമണി വാരിവിതറിയകളങ്കമാ-

യോടിത്തുന്നൊരെൻ ബാല്യം!

Monday, January 10, 2022

ആത്മബന്ധം

മണ്ണിന്റെ കുളിരുമിപ്പൂക്കളും മലകളും,

സ്വർണ്ണനെൽക്കുലകളാടും വയൽക്കൂട്ടവും

ആർദ്രമായെന്നെ തലാടും സമീരനും

അസ്തമയസൂര്യനുമന്തിമേഘങ്ങളും 

തീരങ്ങളോടു കിന്നാരം പറഞ്ഞൊഴുകു-

മഴകാർന്ന പുഴകളും തോടും കിളികളും

കട്ടിക്കരിങ്കല്ലുതട്ടിച്ചിരിച്ചൊഴുകു-

മഴകാർന്ന കാട്ടാറിനതിമധുരഗീതവും

എല്ലാം വെടിഞ്ഞു ഞാനെങ്ങുപോകാനാത്മ-

ബന്ധം മുറിച്ചുമാറ്റീടുവാനാകുമോ?

സ്വാർത്ഥമറിയാത്ത പ്രണയത്തിലിന്നീശന്റെ

കൈയൊപ്പുമായ്ക്കുവാനാവില്ലൊരിക്കലും!

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...