Thursday, December 14, 2023

കാരുണ്യമൂർത്തി (ഗാനം )

 ഗാനം

******

പനിനീരായൊഴുകുന്നു കണ്ണാ..

മിഴിനീരെൻ കവിളിലൂടെന്നും!

വഴിപാടായ് നേരുന്നിതാ ഞാൻ

അരികിലെത്തില്ലേ നീ കണ്ണാ....


കൈവെടിയരുതേ നീ കണ്ണാ..

കരുണയോടൊന്നു നീ നോക്കൂ

കദനങ്ങൾ ചൊല്ലി പഴിക്കില്ല, നിന്നെ

ഒരു നോക്കു കാണുകിൽ പോരും...


ജന്മസാഫല്യമായെന്നിൽ, നിന്റെ

കരുണാകടാക്ഷമൊന്നേൽക്കാൻ

കാത്തിരിക്കുന്നു ഞാനെന്നും

കാരുണ്യമൂർത്തിയാം കണ്ണാ...




Monday, October 9, 2023

സ്വപ്നം

 സ്വപ്നം

********

നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുറങ്ങി

നിറമേഴും മോഹങ്ങൾ പെയ്തിറങ്ങി

അറിയാതുണർത്തിയ പുലരിയിലന്നെന്റെ

കനവിലും വർണ്ണങ്ങൾ ചിറകടിച്ചു.


പ്രിയമുള്ളൊരാളാരോ അരികിലെത്തി

പ്രിയമോടെ ചേർത്തെനിയ്ക്കുമ്മ തന്നു

വാത്സല്യച്ചൂടിനാൽ ചെന്നിരുന്നപ്പോൾ

അച്ഛന്റെ സ്നേഹം കുളിരുമ്മയായ്!...


കാഴ്ച്ചകളായിരം കാട്ടിത്തന്നെന്റെ

കരളിൽ പ്രതീക്ഷയായെന്റെയച്ഛൻ!

അറിയാതെ മെല്ലെയുണർന്നീടവേ

തുണയില്ലാതയ്യോ! ഞാനേകയായി..

Monday, October 2, 2023

അവസ്ഥാന്തരം


പറയുവാനായുള്ള നിറവുകളൊക്കെയും

പലവുരുവുള്ളില്‍ തെളിഞ്ഞു വന്നു .

പറയാന്‍ തുടങ്ങവേയറിയാതെയകതാരില്‍

കതകുകള്‍ താനേയടഞ്ഞു പോയി.


പഴകിത്തുരുമ്പിയ വാക്കുകള്‍ മനസ്സിന്റെ

പടിവാതിലില്‍ വന്നു പതുങ്ങി നിന്നു

പതറാതെ പറയുവാനാവില്ലെന്നോര്‍ത്താവാം

അധരങ്ങള്‍ മെല്ലെ വിതുമ്പി നിന്നു.


കളി, ചിരി ചൊല്ലുവാന്‍ കൊതിയാർന്ന വാക്കുകള്‍

അനുവാദമേകുവാന്‍ കാത്തുനിന്നു.

അധരത്തിന്നാര്‍ദ്രത തേടിയ വാക്കുകള്‍

അലിവിന്റെ തീരത്തണഞ്ഞ നേരം


ആഴി തന്നേകാന്തദിക്കുകളിലാർദ്രമായ്

ഒരു കിളിനാദമലഞ്ഞൊടുങ്ങി.

അലറിക്കരഞ്ഞ മനസ്സിന്റെ വാതിലിൽ,

കുളിരുമ്മയായൊരു  തെന്നൽ വന്നു

രാവിന്റെ ഗദ്ഗദങ്ങൾ

പകലിന്റെ പൊള്ളുന്നപൊളികൾ കേട്ടോ

രാവിത്ര ഗദ്ഗദംപൂണ്ടോനില്പു..!

രാവിന്റെ മറവിലെ ചെയ്തികൾ കണ്ടതോ

മിഴിചിമ്മിനിൽക്കുന്നു പൂന്തിങ്കളും!


പൊയ്മുഖമോരോന്നഴിഞ്ഞു വീഴുന്നതീ-

യിരുളിന്റെയേകാന്തയാമങ്ങളിൽ!

വെട്ടത്തിൽമിന്നും മുഖങ്ങളതൊക്കെയും

വീഴുന്നു രാവിന്നിരുൾക്കയത്തിൽ!


പിൻവിളിക്കൊന്നും കാതോർത്തു നിൽക്കാതെ

പകലോൻ വന്നു വർണ്ണങ്ങൾ വിതറവേ..

കാഴ്ചകൾക്കപ്പുറമുള്ള ഇരവിന്റെഗദ്ഗദം..

കേൾക്കാനുമറിയാനും ആരുണ്ടീ ഭൂവിൽ..!











നിറംമങ്ങിയ സ്വപ്‌നങ്ങൾ


കരളിലെപ്പൊഴും കുമിയും മോഹങ്ങൾ

കരിയിലക്കാറ്റായ് പറന്നുയരുമ്പോൾ

അറിയാതുൾക്കണ്ണിൽ തെളിഞ്ഞിടുന്നുണ്ടാ-

മൃതിയുടെ നാനാമുഖങ്ങളൊന്നൊന്നായ്!


ഇനി നമ്മളോടിയൊളിച്ചുപോകിലും

നിഴലുപോലുണ്ടെന്നറിഞ്ഞിടാം ചാരെ.

വെറുപ്പിന്നമ്പുകൾ തുളഞ്ഞുകേറവേ

വെറുതെ ചിന്തിച്ചു കുമിയുന്നൊക്കെയും.


ദുരിതക്കാഴ്ചകൾ ദിനവും കൂടുമ്പോൾ

കദനഭാരത്താൽ മനമുടയുന്നു.

പെരുകവേ ഭൂവിൽ നികൃഷ്ടശക്തിക,-

ളൊളിക്കുന്നു സ്നേഹസ്വരങ്ങളത്രയും.


സതതം നാം തമ്മിൽ തകർത്തു നേടുമ്പോ-

ളകന്നുപോവുന്നീയടുത്ത ബന്ധങ്ങൾ!

ദിനവുമോടി നാം തളർന്നു വീഴുമ്പോൾ

കരുതുക, താങ്ങാനിവിടെയില്ലാരും!




.

മറവി


എത്ര തിരഞ്ഞിട്ടും കണ്ടെത്താനാവുന്നില്ല ചില നല്ലോര്‍മ്മകള്‍.

എങ്കിലും, ഒരുനിലാപ്പക്ഷിപോലെ 

ചിറകടിക്കുന്നു മറക്കാന്‍ ശ്രമിക്കുന്ന കാഴ്ചകള്‍.. 

അകലങ്ങളിലേക്ക് വലിച്ചെറിയുന്തോറും 

അകതാരിലേക്ക് ആഴ്ന്നിറങ്ങുന്ന 

കൂർത്ത മുനകള്‍ പോലെ ചില ശബ്ദങ്ങള്‍.. 

കാതോരം ശ്രവിക്കാന്‍ ആഗ്രഹിച്ചതൊരിക്കലും കാതണഞ്ഞില്ല.

കാഴ്ചാസുഖംതേടിയ മിഴികൾ നോവിന്റെ 

ചുടുനിശ്വാസങ്ങളാല്‍ മങ്ങുന്നു..

രാത്രിമഴയില്‍ മുങ്ങിയ സ്വപ്‌നങ്ങള്‍ 

കടലാഴങ്ങളിലെവിടെയോ 

മുങ്ങിത്താണ്‌ പോയോ.. !

മറവിമാത്രം..

നല്ലതിനെ മുക്കിത്താഴ്ത്തുന്ന

തിന്മയെ

തെളിച്ചുനിര്‍ത്തുന്ന മറവിയെങ്ങും

അപരിചിതർ


ആരെന്നറിയാതെ കണ്ടുമുട്ടുന്നവർ,

ആരൊക്കയോ ആയി മാറീടും കാലം.

അപരിചിതരായി വന്നവർ പിന്നെ,

സുപരിചിതരായി മാറിയേക്കാം.

അന്ധകാരത്തിലൊരു വെട്ടമായെത്തുവോർ,

നിഴൽപോലെ വന്നു വെളിച്ചം മറയ്ക്കുവോർ....

അപരിചിതർ പരിചിതഭാവം നടിച്ചിടാം....

ഒരുപിടിയകലത്തുതന്നെ നിൽക്കാം..

വല്ലാത്ത കാലമാണെന്നോർത്തിരിക്കണം,

കല്പനയിൽ വീഴാതെ കാക്കണം ജീവിതം.!

ആത്മാർത്ഥസ്നേഹമില്ലാത്തൊരിക്കാലം

ബന്ധങ്ങൾ പേരിലാ,ണപരിചിതരേവരും.

തിരിഞ്ഞു നോക്കാതെ


വിടപറയുവാൻ നേരമായ് മത്സഖേ,

പിന്തിരിയാതെ പോക നീ മെല്ലവേ.

എന്നു കാണുമറിയില്ലയെങ്കിലും

ഹൃത്തിൽ നിന്റെ തേജോരൂപമെപ്പൊഴും.


വഴിയിലെങ്ങോ പിരിഞ്ഞു നാമെങ്കിലും

പാതയെങ്ങും നിൻ കാലടിപ്പാടുകൾ.

പരിഭവമഴയെത്രയോ പെയ്തുപോയ്;

പരിഭവമൊഴിയാ മിഴിപ്പൂക്കളും..!


ഭാവിയിലേക്ക് നീളും നയനങ്ങൾ

യാത്രികരിലുടക്കി നിന്നീടുമ്പോൾ

ഹാ, മുഖംമൂടിയില്ലാതെ കാണുവാ-

നാകുമോ പ്രിയസ്നേഹിതാ, നിൻ മുഖം?


Saturday, July 15, 2023

നഷ്ടമാകാതെ കാക്കാം


പച്ചപുതച്ചൊരു സുന്ദരിപ്പെണ്ണവൾ

നൃത്തമാടുന്നു സമീരന്റെ കൊഞ്ചലിൽ

മിഴികളിൽ മിന്നിത്തിളങ്ങുന്നിതേറ്റവും

ലാസ്യനടനത്തിൻ വിസ്മയഭാവങ്ങൾ.


പുത്തരിക്കണ്ടം പൂത്തുനിൽക്കുംപോലെ

പുഞ്ചിരി തൂകുന്ന വയലോരക്കാഴ്ചകൾ

പോയകാലത്തിന്റെ പൈതൃകം കാട്ടുവാൻ

നന്മകളുണർത്തുന്ന കർഷകസമൃദ്ധികൾ.


മരതകപച്ചയാൽ പട്ടണിഞ്ഞുള്ളൊരു

ഭൂദേവിയന്നെത്ര മനോഹരി, സുന്ദരി!

നഷ്ടമാകുന്നോരീ കാഴ്ചകളിനിയെത്ര

കാലമീനമ്മോട് ചേർന്നുനിൽക്കും?

Sunday, July 9, 2023

മടക്കം

മടക്കമില്ലാത്ത മറുലോകം  തേടി 

മറഞ്ഞു പോകുന്നിതോരോ മുഖങ്ങളും...


തിടുക്കമില്ലാത്ത

മറവിയാഴങ്ങളിലേക്ക്

ഊളിയിട്ടു പോകുന്നിതോർമ്മകൾ 

മെല്ലെ മെല്ലെ ..


തടുക്കുവാനാവില്ലല്ലോ,

മരണമെന്ന നിത്യസത്യം!

സഹിക്കാതെ പറ്റില്ലാല്ലോ,

മുന്നോട്ടോടും യാത്രയിൽ ..!


പ്രായഭേദമില്ലാതെ 

തട്ടിയെടുക്കപ്പെടുന്ന ജീവിതങ്ങൾ

കറുത്ത പുകച്ചുരുളുകളായി

കാഴ്ചകൾ മറയ്ക്കുന്നു .


കണ്ണീർമിഴികളാൽ

അസ്തമയം  കണ്ടുകൊണ്ടെങ്ങനെ,

നഷ്ടജീവിതങ്ങൾ

കഴിക്കുമീയുലകിൽ ശിഷ്ടകാലം?

Wednesday, July 5, 2023

മായക്കണ്ണൻ


കരയുന്ന മിഴിയുമായ് നിൻ മുന്നിലെത്തവേ

പൊഴിവതാനന്ദാശ്രുബിന്ദുമാത്രം!

ഒക്കെ നിൻ മായയോ, മുരളീധരാ! നിൻ പ-

രീക്ഷണം തന്നിൽ ഞാൻ വീണതാമോ?


എന്മിഴിപ്പൂക്കളാലർച്ചിച്ചു നിന്നെ ഞാ-

നഴലാർന്ന മിഴികളാൽ നോക്കിയപ്പോൾ

പുഞ്ചിരിയ്ക്കും നിന്റെ വദനമാധുര്യത്തിൽ

നെഞ്ചിലെ നൊമ്പരമൊഴിഞ്ഞു പോയി!


കുസൃതിയിലാകെ മയങ്ങിപ്പോയി, പറ-

യാനുള്ളതെല്ലാം മറന്നുപോയി!

മായയിലാകെ മുഴുകിയെന്നോ, കണ്ണാ

അറിയാതെ നിന്നിലലിഞ്ഞുപോയോ?







Friday, June 23, 2023

സ്വന്തം

 സ്വന്തം

*******


സ്വന്തമായെന്തുണ്ട് പെണ്ണേ, ചൊല്ലൂ

"സ്വന്തം എനിക്കെ"ന്നു ചൊല്ലാൻ?


ചൊടികളിൽ പുഞ്ചിരിയല്ലോ? അയ്യോ,

ലിപ്സ്റ്റിക്കിൻ ചന്തമതാണേ.. 


നാണത്താലല്ലേ തുടുത്തൂ, കവിൾ? 

ചായചുവപ്പാണതെല്ലാം. 


നിൻമിഴിക്കെന്തൊരു ചന്തം പെണ്ണേ?

കണ്മഷി ചാർത്തിയതല്ലേ.


വാർമുടിക്കെട്ടിനഴകോ കേമം!

വിഗ്ഗാണതൊക്കെയും പൊന്നേ.. 


ചന്ദനവർണ്ണമാണല്ലോ ദേഹം?

ഈ നിറം ഫൌണ്ടേഷനാണേ. 


ചിത്രത്തിൽ നീയെന്തഴക്? കേട്ടോ,

ഫോട്ടോഷോപ്പാണത് സത്യം 


സ്വന്തമായെന്തുണ്ട് പെണ്ണേ, ചൊല്ലൂ

ഞാൻ മാത്രമാണെന്റെ  സ്വന്തം.

Friday, June 2, 2023

താരാട്ട് (ഗാനം )


അറിയില്ലെനിക്കൊട്ടും പാടുവാനെങ്കിലും

താരാട്ടുപാടിഞാനെത്രയെന്നോ!

കേട്ടുമറന്നുപോയ് മക്കളിന്നെങ്കിലും

ഓർത്തുമൂളുന്നു ഞാനേകയായി, വീണ്ടു-

മോർത്തു മൂളുന്നു ഞാനേകയായി....

          (അറിയില്ലെനിക്കൊട്ടും)

ഇന്നൊരു താരാട്ടു പാടണമമ്മക്കായ്

സായാഹ്നയാത്രികയായതല്ലേ!

എൻ മടിത്തട്ടിന്റെ ചൂടിൽ മയങ്ങുമ്പോൾ

പൊഴിയുന്നു വാത്സല്യമിഴിനീർക്കണം!

          (അറിയില്ലെനിക്കൊട്ടും)

താലോലം പാടി ഞാൻ കോരിത്തരിക്കുമ്പോൾ

എന്മനം സ്നേഹത്താൽ വിങ്ങുകയായ്.

ഓർമ്മകൾ മൂളുന്ന കൊഞ്ചലുകൾ, എന്റെ

താരാട്ടിന്നീണമായ് മാറുകയായ്.

           (അറിയില്ലെനിക്കൊട്ടും)

സൃഷ്ടി

 സൃഷ്ടി

*******

തൂലികയേന്തവേ മാത്രമറിയുന്നു,

സൃഷ്ടിതൻ വേദനയെത്രമാത്രം!

അക്ഷരം വാക്കായി, വരികളായിട്ടതി- 

ലൊരു നല്ല കവിത വിരിയുവാനായ്,

ഉള്ളിലൊരഗ്നിപ്രകാശപ്രഭാവമായ്

തെളിയുവാനായതു പടരുവാനായ്

സ്വസ്ഥമായുള്ള മനസ്സു വേണം; സദാ

വാഗ്ദേവിതന്റെയനുഗ്രഹവും.

അക്ഷരപ്പൂക്കൾ വിരിയവേ,യുൾത്തട-

മക്ഷയനിധിയായ് വിളങ്ങീടവേ,

നക്ഷത്രകാന്തിയുതിരും മനസ്സതി-

ലൊരു നവ്യസൃഷ്ടി പിറക്കുകയായ്!

നന്മകൾ ചെയ്തു കൊണ്ടൂഴിയെ

പുഷ്കലമാക്കണമെന്നുമെന്നും.

നല്ല പിറവിയതൊന്നിനു മാത്രമായ്

തൂലികയെന്നും ചലിച്ചിടാവൂ!




Thursday, June 1, 2023

മൗനവേദന


എന്നെ തനിച്ചാക്കിയെങ്ങനെ പോയിനീ

ഈ കൂരിരുൾപ്പാതതൻ വിജനതയിൽ?

താങ്ങായി നിൽക്കേണ്ട കൈകളല്ലേ, തെല്ലൊന്നു തലോടുവാനാരു കൂടേ?


പകൽപോലെ സത്യം തെളിഞ്ഞുനിൽക്കേ

പതിവുപോൽ പതിരായിക്കണ്ടതല്ലേ

പലനാളു കെഞ്ചി പറഞ്ഞിട്ടുമെന്തേയീ

മനമൊന്നു കാണാൻ കഴിഞ്ഞതില്ലാ?


വന്നവർ, പോയവർ ചൊല്ലും കഥകളിൽ

കാമ്പില്ലറിയുവാൻ ചിന്തനം വേണം.

ഭ്രമരങ്ങൾപോലെ മൂളീടുമീനൊമ്പരം

വിൺതാരമായെന്നെ മാറ്റിയെങ്കിൽ!

Thursday, May 25, 2023

അറിയുക നാം

പാടില്ലഹങ്കാരമൊട്ടുമോർത്തീടുക,

കൂട്ടിനുണ്ടാവില്ലഹന്തയൊരിക്കലും.

അന്യരായ് നാം കരുതുന്നവരായീടാ-

മന്ത്യത്തിലെപ്പൊഴും കൂട്ടായതോർക്കുക.


കാഴ്ചകൾ കേവലം നീർക്കുമിളകൾ മാത്ര-

മിന്നു കൂട്ടായുള്ളവർ നാളെയുണ്ടാവില്ല

ഇന്നത്തെ നന്മകൾ മാത്രമാകും നാളെ

യോർക്കുവാൻ സത്യമിതീമന്നിലെപ്പൊഴും.



കഷ്ടകാലങ്ങളിൽ കൂട്ടായവർ ശിഷ്ട-

കാലത്തുമുണ്ടാവുമെന്നറിഞ്ഞീടണം.

കാലം തെളിയിക്കും സത്യമെന്നറിയവേ

കാത്തിരുന്നോരുടെ കാലം കഴിഞ്ഞു പോം.



കേട്ടതാം വാർത്തകൾ സത്യമോ മിഥ്യയോ

കേൾക്കാതിരിക്കണം കെട്ടതാം വാർത്തകൾ.

കേമരായി വീമ്പിളക്കുന്നവർ

കോമാളിയായിടുമന്യർക്കു നിശ്ചയം!


സത്യങ്ങൾ സത്ബുദ്ധി കൊണ്ടറിഞ്ഞീടണം

സഹനത്തിലൂടെ സത്ചിന്ത വളർത്തണം

സത്കർമ്മം ചെയ്തു ജീവിച്ചീടുകെപ്പൊഴും ധർമ്മങ്ങൾ പാലിച്ചു കാലം കഴിക്ക നാം!

Wednesday, May 24, 2023

പ്രാസ കവിതകൾ

***

അക്ഷരപ്പൂക്കളായെന്നിൽ വിരിഞ്ഞിടും

അക്ഷയസുന്ദരവാടിയായ് നീ

അക്ഷീണമെന്നിൽ നിറഞ്ഞു നിന്നീടുമോ

അക്ഷരനക്ഷത്രമെന്നപോലെ..

***

കരളിൽ വിരിയുന്ന മോഹമെല്ലാം

കദനത്തിൻ പൂക്കളായ് വാടിടുമ്പോൾ

കഥകളും ചൊല്ലിയണഞ്ഞൊരു പൈങ്കിളീ,

കട്ടുവോ നീയെന്റെ സ്വപ്നങ്ങളെ?

**************

സ 

***

സന്താപനാശനാ സർവേശ്വരാ,യെന്നും

സന്തോഷമെങ്ങും ചൊരിഞ്ഞീടണേ.

സന്തതം കൂടെയുണ്ടാവണേ, ഞങ്ങൾക്കു

സർവ്വസമൃദ്ധിയും നൽകിടേണേ!


***

മറവിയാൽ കളയണം ദുഃഖങ്ങളൊക്കെയും

മനസ്സിലാമോദം നിറയ്ക്കേണമെപ്പൊഴും.

മരണമെത്തീടുമിങ്ങൊരുദിനമെങ്കിലും

മനതാരിൽ സുന്ദരസ്വപ്‌നങ്ങൾ കാണണം.

മാനസകോവിൽ പവിത്രമായ്ത്തീരണം 

മാനവധർമ്മങ്ങൾ പാലിച്ചുകൊള്ളണം!

വ്യാമോഹമോ..!

മരണത്തെയേറ്റം പ്രണയിച്ചിടുന്നേരം

പ്രിയമുള്ളോരാരെന്നതോർത്തു നോക്കാം.

ആരൊക്കെയർഹതയുള്ളവരായിടാ-

മവസാനചുംബനമേറ്റു വാങ്ങീടുവാൻ?


ശത്രുമിത്രങ്ങളെ തമ്മിലറിയാതെ-

യുള്ളിൽ ചിതറിത്തെറിക്കുന്ന ചിന്തകൾ...

മത്സരമെന്നോടുതന്നെയായീടവേ-

യവകാശിയില്ലാത്ത ഞാൻ വെറും രൂപമോ?


ബന്ധുബലങ്ങളും സൗഹൃദക്കൂട്ടവും

തൻപോരിമയ്ക്കായി മാത്രമായീടവേ,

വേണ്ട, ചത്താലുമെനിക്കവകാശികൾ!

ഈ ഭൂവിൽ ബന്ധങ്ങളെക്കെയും നശ്വരം.


കൂട്ടമായ് ചേർന്നു പൊട്ടിച്ചിരിക്കുന്നവർ

ഒറ്റയായ് തീരവേ പറ്റേ മറന്നിടാം.

വേണ്ടെനിയ്ക്കാറടി മണ്ണുപോലും ശാന്ത-

മായൊന്നുറങ്ങാനാവാത്തൊരൂഴിയിൽ.


നഷ്ടബോധം തെല്ലുമില്ലാതെ പോകണം,

ഇഷ്ടമായ് ചെയ്തു തീർത്തീടാനനേകമാം.

ദാനധർമ്മങ്ങളിൽ ശാന്തിതേടീടണം,

നിശ്ചലം ദേഹം പഠനത്തിനേകിടാം!

പൊലിഞ്ഞു പോയ മാലാഖ

 പൊലിഞ്ഞു പോയ മാലാഖ

*****************************

അശരണാർക്കാശ്രയമാകുവാനായ്

ആതുരസേവനം ചെയ്തിടുമ്പോൾ ,

അവനിയിൽ നിന്നും തുടച്ചു നീക്കാ-

നവൾ ചെയ്ത തെറ്റെന്തറിഞ്ഞുകൂടാ.


കാണാതെ പോകയോ നിയമവും, ലഹരികൾ-

ക്കടിമയായ് ചെയ്യുന്ന ക്രൂരകൃത്യം!

എന്തു ചെയ്യണം ലഹരിയ്ക്കടിപ്പെട്ട

ജനതയ്ക്കു മോചനം നൽകിടാനായ്?


അനുശോചനത്തിന്റെ പേരിൽ നാം കൂടിടാം,

വാർത്തകൾ പിന്നെയും വന്നുചേരാം!

ഒക്കെയും വിസ്മൃതിയിലാണ്ടുപോകാം, ദു:ഖ-

മപ്പൊഴുമുറ്റവർക്കൊന്നുമാത്രം!


ഇനിയുമുണ്ടാവാതിരിക്കണം പാതകം,

പ്രതികരിച്ചീടണം നമ്മളെല്ലാം.

ലഹരിവിമുക്തമാം നാടിനായ് നാം മറ-

ന്നീടണം രാഷ്ട്രീയമെന്നുമെന്നും.


ഒന്നായ് തുടച്ചുനീക്കീടണം, ലഹരിയായ്

തീർന്നൊരീ നാടിന്റെ ശാപമെങ്ങും.

കാണാതിരിക്കട്ടെയിനിയൊരു ദുരന്തവും

മകളേ, നിനക്കാത്മശാന്തി നേരുന്നു.

Tuesday, February 14, 2023

മധുരമീ പ്രണയം

കതിര്‍മണ്ഡപത്തിലെ നിലവിളക്കൊളിയില്‍  പൂത്തുലയുന്നൊരിപ്രണയം.

മാനസച്ചെപ്പിലെ സ്നേഹത്തിൻ കുങ്കുമം  നെറുകയില്‍ ചാര്‍ത്തുന്ന പ്രണയം.

നീറും മനസ്സിലൊരു സാന്ത്വനമായെത്തും കുളിര്‍മഴയാണീപ്രണയം.

ജീവിതവൃക്ഷത്തിൻ പുളകമായ് വിരിയുന്ന മധുരഫലമാണീപ്രണയം.

തേനൂറും വാക്കുമായ് പരിഭവം ചൊല്ലുന്ന പുതുമണവാട്ടിയാണീപ്രണയം.

സ്നിദ്ധമാം സ്നേഹത്തിലിരുഹൃദയങ്ങളെ  ഒന്നാക്കിമാറ്റുമിപ്രണയം.

അന്തരംഗത്തിൽ സുഗന്ധം പരത്തുമൊരു ചെമ്പനീർപ്പൂവാണു പ്രണയം.

ജീവിതവീഥിയിലെന്നും വസന്തത്തെ തഴുകിയുണർത്തുന്ന പ്രണയം!

Saturday, February 4, 2023

ഏകയായൊരു നൊമ്പരപ്പൂവ്

ഇനിയെത്രകാലമിപ്പഴകിയവീടിന്റെ

മച്ചകത്തേകയായ് കാതോർത്തിരിക്കണം?

നിഴലുപോലും കൂട്ടിനില്ലാതെ,യഴലിന്റെ

തിണ്ണയിൽ കണ്ണീരുമൊത്തിക്കുടിക്കണം?


നെഞ്ചിലെ കനലത്ത് വാടാതിരിക്കുവാ-

നെപ്പൊഴും നാഥാ, നിന്നോർമ്മകൾമാത്രമായ്.

എന്നെ തനിച്ചാക്കിയെങ്ങോട്ടുപോയ്, നിന്റെ-

യോർമ്മയിലെൻചിത്രമില്ലാതിരിക്കുമോ?


ഭ്രാന്തിയാണിന്നു ഞാനേവർക്കു,മീ നാട്യ-

മെത്ര നാളിനിവേണമെന്നറിഞ്ഞീല ഞാൻ!

നീ വരുവോളവുമാത്മരക്ഷാർത്ഥമി-

ച്ചങ്ങലയ്ക്കുള്ളിലായ് തീരുമോ ജീവിതം!

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...